Monday, July 1, 2013

ഷാഗി എന്ന അമ്മിണിക്കുട്ടി ...

വാതിലില്‍ മുട്ട് കേട്ടപ്പോള്‍ മനു പ്രതീക്ഷിച്ചത് നൂതനസാധനസാമഗ്രികളോടെ വന്നിട്ടുള്ള ഒരു സംഘത്തെയാണ് . പ്രസ്തുത സംഘം പരിശോധനക്ക് വരുന്നെന്ന് മൂന്നാഴ്ചയ്ക്ക് മുന്‍പേ അറിയിപ്പ് കിട്ടിയിരുന്നു . എന്തായാലും കൃത്യം പത്ത് മണിയ്ക്ക് തന്നെ അവരെത്തിയിരിയ്ക്കുന്നു .

ആമുഖത്തില്‍ വിവരിച്ചിട്ടുള്ള സംഘത്തിന്‍റെ ആഗമന ഉദ്ദേശ്യം ഒരു മഹാകാര്യമ്മാനെന്നു കരുതിയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് .

സംഗതി മറ്റൊന്നുമല്ല "മൂട്ടപിടുത്തമാണ് " അവരുടെ വരവിന്‍റെ വരവിന്‍റെ ഉദ്ദേശ്യമെന്ന് ആദ്യമേ തുറന്നു പറയട്ടെ .


ഇനി അതൊരു ചെറിയ കാര്യമാണെന്ന് എന്ന് പറഞ്ഞ് ചെറുതാക്കണ്ടാ . വര്‍ഷം വലിയൊരു സംഖ്യയാണ് പാശ്ചാത്യ രാജ്യങ്ങള്‍ മൂട്ടകളെ വധിക്കാന്‍ ചിലവഴിക്കുന്നത് എന്ന് ഓര്‍ത്താല്‍ കാര്യങ്ങളുടെ കിടപ്പ് ശരിക്കും പിടി കിട്ടും .

വാതില്‍ തുറന്നപ്പോള്‍ കണ്ടത് ടൈയും കോട്ടും ധരിച്ച ഒരു സായിപ്പും വെള്ള ഉടുപ്പിട്ട ഒരു പട്ടിയെയുമാണ് . ഒരു വലിയ സംഘത്തെ പ്രതീക്ഷിച്ച് പുറകിലേക്ക് നോക്കിയ മനുവിനെ നിരാശപ്പെടുത്തിക്കൊണ്ടു സായിപ്പ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു .

"ഐ ആം ജോണ്‍ ആന്‍ഡ്‌ ഷീ ഈസ്‌ ഷാഗി ( മനു പിന്നീട് അവള്‍ക്കിട്ട പേര് അമ്മിണിക്കുട്ടി ...)"

മൂട്ടപ്പിടുത്ത സംഘത്തിലെ ഏറ്റവും പ്രഗല്‍ഭയാണ് ഒന്നര വയസ്സുകാരി ഷാഗി എന്ന് പറഞ്ഞപ്പോള്‍  അവള്‍ക്കു വലിയ നാണം. കാര്‍പ്പെട്ടില്‍ കാല്‍ കൊണ്ടവള്‍ നാല് മാന്ത് മാന്തി .( ഒരു പക്ഷെ നാണം കൊണ്ട് ചിത്രമെഴുതുകയാകാം .) .


ജോണ്‍ വീടിനകത്ത് പ്രവേശിച്ചതും ഷാഗി കൂടെ ഉള്ളില്‍ക്കയറി അയാള്‍ക്ക്‌ പുറകില്‍ സ്ഥാനം പിടിച്ചു . മനുവിന്‍റെ മകള്‍  ഒരു വയസ്സുകാരി മീനാക്ഷിക്ക് ഷാഗിയെക്കണ്ടപ്പോള്‍ വലിയ കൌതുകം .

മനുവിനിപ്പോള്‍ ഓര്‍മ വരുന്നത് .... ഒരു പത്തിരുപത്തഞ്ച് കൊല്ലം പുറകിലേക്ക് ...  ഫ്ലാഷ്ബാക്ക്

മുന്നില്‍ കാര്യസ്ഥന്‍ നാരായണന്‍ നായരും കൂടെ സന്തത സഹചാരി അമ്മിണിക്കുട്ടി എന്ന വിളിപ്പേരുള്ള പട്ടിയുമാണ് ഇപ്പോള്‍ മനുവിന് മുന്നില്‍ നില്‍ക്കുന്നത് . അമ്മിണിക്കുട്ടിയ്ക്ക് പക്ഷെ കഴുത്തില്‍ ഒരു മണിയുണ്ടായിരുന്നു.ഷാഗി പക്ഷെ വളരെ മോഡേണ്‍ ആണ് .....

ഒന്ന് തറപ്പിച്ച് നോക്കിയപ്പോള്‍ കോട്ടും ടൈയും ഇട്ട നാരായണന്‍ നായര്‍ അമ്മിണിക്കുട്ടിയുമായി നില്‍ക്കുന്ന പോലെത്തോന്നി മനുവിന്  ! .

ജോണ്‍ ഷാഗിയെ തുടലില്‍ നിന്നും അഴിച്ച് വിട്ടതും, അവള്‍ ഓടി നടന്ന് മുറികള്‍ മുഴുവന്‍ 'ഘ്രാണിച്ച്" തിരിച്ചു ഞങ്ങള്‍ നിന്നിടത്തെക്ക് വന്നു.

ഷാഗിയുടെ ഒരു പ്രത്യേക ഈണത്തിലുള്ള ഒരു മൂളല്‍ കേട്ടതും ജോണ്‍ മനുവിന് നേരെ തിരിഞ്ഞ് കൈ കൊടുത്തുകൊണ്ട് പറഞ്ഞു .

"ഓ യു ആര്‍ ഗുഡ് . നതിംഗ് റ്റു വറി . നോ മൂട്ട ശല്യം ... " . ഇത്രയും പറഞ്ഞു അവര്‍ പോകാനൊരുങ്ങി .

പുറത്തു കടക്കുമ്പോള്‍,  വാതില്‍ അടയുന്നതിനു മുന്‍പ് ;  ഷാഗിയെന്ന അമ്മിണിക്കുട്ടി തിരിഞ്ഞ്   നോക്കിയപ്പോള്‍ മനു  വെറുതെ കൈ വീശി യാത്ര പറഞ്ഞു ,  ഒപ്പംകോട്ടിട്ട നാരായണന്‍ നായരോടും ..

മനുവിന് പറയണമെന്നുണ്ടായിരുന്നു അവളെ ഇത്തരം ദൌത്യങ്ങള്‍ക്കായി ഇനി കൊണ്ട് നടക്കരുതെന്ന് .മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍റെ മഹാ പ്രസ്ഥാന യാത്രയില്‍ അവസാനം വരെ കൂടെ നടന്ന ശ്വാവിന്‍റെയും, സ്പുട്നിക്കില്‍ യാത്ര ചെയ്ത ലെയ്ക്കയുടെയും , വര്‍ഗ പാരമ്പര്യമുള്ള അവള്‍ക്കു ഇപ്പണി ചേരില്ലെന്ന് മനുവിന് വെറുതെ തോന്നി .

 വെറുതെ അങ്ങനെയൊരു തോന്നല്‍ ... വെറുതെ .... മനുവിന്‍റെ ചില തോന്നലുകള്‍ പോലെയുള്ള ഒരു വെറും തോന്നല്‍ ...